പേരാവൂർ: മാനന്തവാടി - ബോയ്‌സ് ടൗൺ - പേരാവൂർ - ശിവപുരം -മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി റോഡ് നവീകരണത്തിനു വേണ്ടി കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ അമ്പായത്തോട് മുതൽ മട്ടന്നൂർ ടൗൺ വരെ 42 കിലോമീറ്റർ ദൂരത്തിൽ 84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവിറങ്ങി എന്ന പ്രചാരണം നടക്കുന്നുണ്ട്. ഇതിൻ്റെ യഥാർത്യം എന്തെന്നറിയാതെ ചിലർ ആവേശത്തിലാണ്. പ്രത്യേകിച്ച് കോൺഗ്രസിലെ അതിവേഗ വികസന വിഭാഗമാണ് ആവേശം കൊള്ളുന്നത്. 4 വരി പാതയ്ക്കായി വാദിക്കാൻ രൂപീകരിച്ച പ്രത്യേക സംഘടനകളിലെ ഭാരവാഹികളായ സിപിഎമ്മുകാരും ബിജെപിക്കാരും കടുത്ത മൗനത്തിലാണ്. മാത്രമല്ല ആവേശക്കമ്മിറ്റിയിൽ അവർ സജീവമല്ലെന്ന് മാത്രമല്ല പലയിടത്തും പിന്നിൽ പോലും ഇല്ല. റോഡിൻ്റെ പണി കഴിയുന്നതോടെ പരിസ്ഥിതിക ആഘാതം വർധിക്കുമെന്നും 60 ശതമാനത്തിലധികം സോയിൽ പൈപ്പിങ്ങ് സാധ്യതയുള്ള കണ്ണൂർ ജില്ലയിലെ പരിസ്ഥിതി ഘടന മാറുമെന്നും, ഇപ്പോൾ പതാള ലോകത്തേക്ക് വാതിൽ തുറന്നിട്ടുള്ള 6 വരിയേക്കാൾ കഷ്ടമാകാൻ സാധ്യതയുണ്ടെന്നും ഉള്ള പഠനമൊന്നും നടത്തിയിട്ടില്ല എന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കുന്നുണ്ട്. അതവിടെ നിൽക്കട്ടെ. സാമൂഹ്യാഘാത പഠനമൊക്കെ നടത്തി, അതുക്കും മുകളിൽ വിദഗ്ധ സമിതി എന്ന ഗൂഢസംഘവും പഠനം നടത്തി റിപ്പോർട്ട് കലക്ടർ ക്ക് സമർപ്പിച്ച പുറകേ റോഡിനായി മാറ്റി വച്ച 1950 യിൽ 251 കോടി അപ്രത്യക്ഷമായ വിവരവും ആരുമറിഞ്ഞില്ല.ശുപാർശ എൽഎആർആർ നിയമപ്രകാരം സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് ഉത്തരവിൽ തന്നെ പറയുന്നത്. ഇത് സ്ഥലം ഏറ്റെടുക്കാൻ ഇറക്കിയ ഉത്തരവാണെന്നാണ് ആവേശക്കമ്മിറ്റികൾ പറയുന്നത്.
2013-ലെ എൽഎആർആർ നിയമ പ്രകാരമുള്ള സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനായി സർക്കാർ ഉത്തരവ് പ്രകാരം തിക്കോടിയിലെ വികെ കൺസൾട്ടൻസി സെൻ്റർ എന്ന ഏജൻസിയെ ചുമതലപ്പെടുത്തുകയുണ്ടായി. 2013-ലെ ആർഎഫ്സിറ്റിഎൽഎആർആർ നിയമത്തിലെ സെക്ഷൻ 5 പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ ആവലാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തിയെന്ന് പുതിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു തട്ടിക്കൂട്ട് യോഗം പഞ്ചായത്തുകളിൽ വിളിച്ചു എന്നതല്ലാതെ സ്ഥലം ഏറ്റെടുക്കൽ വ്യവസ്ഥകളെ കുറിച്ചോ നടപടികളെ കുറിച്ചോ നഷ്ട പരിഹാര പുനരധിവാസത്തെ കുറിച്ചോ ഒന്നും അവിടെ ചർച്ച യോ വിചാരണയോ നടത്തിയില്ല. ചില പരാതികൾ സ്വീകരിച്ചു എന്നതൊഴിച്ചാൽ എവിടെ, എപ്പോൾ, പരാതി നൽകാമെന്ന് പോലും ആ യോഗത്തിൽ ചർച്ച നടന്നില്ല. വിദഗ്ധ സമിതിയെന്ന ഗൂഢ സമിതി ആകെ രണ്ട് രഹസ്യ യോഗങ്ങൾ ചേർന്ന് വി.കെ.കൺസൽട്ടൻസി നൽകിയ റിപ്പോർട്ട് വച്ച് 2 പേജിൽ ഒരു റിപ്പോർട്ടും കൂടി കലക്ടർക്ക് കൊടുത്തു. കലക്ടർ അത് വായിച്ചോ എന്ന് പോലുമറിയില്ല, എടുത്ത് വകുപ്പു മന്ത്രിക്ക് കൊടുത്തു. റോഡ് പണിയാനുള്ള കരാറുകാരനേ പണ്ടേ കണ്ടു വച്ചിട്ടുണ്ട് എങ്കിൽ അയാളുമായി ഒരു ചർച്ചയും ഡീലിങ്ങും നടത്തിയിട്ടുണ്ടാകും. 2013-ലെ ആർ.എഫ്.സി.റ്റി.എൽ.എ.ആർ.ആർ നിയമത്തിലെ സെക്ഷൻ 6 പ്രകാരം സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കുകയും, ഗവണ്മെന്റ് വെബ് സൈറ്റിലും ജില്ലാ ഭരണകൂടത്തിൻ്റെ വെബ് സൈറ്റിലും റിപ്പോർട്ട് ഉൾപ്പെടുത്തിയ ശേഷം ഇപ്പോൾ തുടർ നടപടികൾക്ക് ഉത്തരവ് നൽകി. പ്രസ്തുത പ്രൊപ്പോസൽ വിശദമായി പരിശോധിച്ച് ആക്ടിലെ നിർദ്ദേശങ്ങൾ തൃപ്തികരമാകുന്ന പക്ഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരണമോ വേണ്ടയോ എന്ന കാര്യം സർക്കാരിന് തീരുമാനിക്കാവുന്നതാണ്. ഈ കേസിൽ വിദഗ്‌ധ സമിതിയും. കണ്ണൂർ ജില്ലാ കളക്ടറും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ ശുപാർശ ചെയ്തിട്ടുള്ളതാണ്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ, സാമൂഹ്യാഘാത പഠന റിപ്പോർട്ട്, കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ. മാനന്തവാടി-കൊട്ടിയൂർ-പേരാവൂർ-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനു വേണ്ടി കണ്ടെത്തിയ 84.906 ഹെക്ടർ ഭൂമിയിൽ, നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയത് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായി 2013-ലെ എൽ.എ.ആർ.ആർ നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു എന്നാണ് ഉത്തരവിലുള്ളത്. അതിനർഥം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അന്തിമ വിജ്ഞാപനമല്ല വന്നിട്ടുള്ളത് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടരാനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കാൻ 11 (1) എന്ന ഉത്തരവ് തന്നെ ഉണ്ടാകണം. ആ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ. ഇപ്പോൾ ഇറങ്ങിയ ഉത്തരവിൽ തന്നെ അത് വ്യക്തമായി പറയുന്നുണ്ട്. അതിതാണ് - "പ്രസ്തുത പ്രൊപ്പോസൽ വിശദമായി പരിശോധിച്ച് ആക്ടിലെ നിർദ്ദേശങ്ങൾ തൃപ്തികരമാകുന്ന പക്ഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരണമോ വേണ്ടയോ എന്ന കാര്യം സർക്കാരിന് തീരുമാനിക്കാവുന്നതാണ് ". - ഇത് പ്രകാരം മുള്ള ഉത്തരവിന് 8 (2) നിർദ്ദേശമെന്നാണ് പറയുക. ആ നിർദ്ദേശമാണ് ഇറങ്ങിയിട്ടുള്ളത്. ഇനിയാണ് നടപടികൾ തുടങ്ങുന്നത്. പ്രശ്നങ്ങളും. പരിസ്ഥിതി പഠനം, പരിസ്ഥിതിക ആഘാതം തുടങ്ങി നഷ്ടപരിഹാരം പുനരധിവാസം വരെ എല്ലാം വായുവിൽ എഴുതി കാറ്റിൻ്റെ ഗുളികയാക്കി വികസനത്തിൽ മേമ്പടിയിട്ട് അവതരിപ്പിച്ച ഈ 4 വരി പാത നാട്ടിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതത്തെ കുറിച്ചും ഉണ്ടാകാൻ പോകുന്ന പിന്നാക്കാവസ്ഥയെ കുറിച്ചും ആവേശക്കമ്മിറ്റിയിലെ കോൺഗ്രസുകാർക്ക് പറയാനറിയില്ല. കമ്മിറ്റിയിലെ സി പി എമ്മുകാർക്കും ബിജെപിക്കാർക്കും പണിയിക്കുന്ന പൊതുമരാമത്ത് വകുപ്പിനേയും സംസ്ഥാന സർക്കാരിനെയും പൂർണ്ണ വിശ്വാസമായതിനാൽ വ്യവസ്ഥകൾ ഒന്നു പഠിക്കാൻ പോലും അവർ ഒരു മിനിട്ടുപോലും മെനക്കെടുക പോലും ചെയ്തിട്ടില്ല. 11 (1) നോട്ടിഫിക്കേഷന് മുൻപ് ഏത് നിമിഷം വേണമെങ്കിലും സർക്കാരിന് പദ്ധതിയിൽ നിന്ന് പിൻമാറാം. ചട്ടങ്ങൾ പാലിക്കാതെ, പരാതികൾ പരിഹരിക്കാതെ 11 (1) നോട്ടിഫിക്കേഷനിറക്കിയാൽ പോലും റോഡ് നിർമാണം സാധ്യമാകാതെ വരും. അടുത്ത ഒരു മാസത്തിനുള്ളിൽ പുതിയ ഉത്തരവ് പ്രകാരം പഠനം തുടങ്ങും. സർവ്വേ നമ്പർ പ്രകാരം ഓരോ വസ്തുവും കണ്ടെത്തണം. അവ ക്രോഡീകരിക്കണം, ഓരോ പേരും ചേർത്ത് വിശദമായി 2 മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം, അതിനു ശേഷം പരാതികളും കേസുകളും ഉണ്ടോയെന്ന് പരിശോധിക്കണം, ഇതെല്ലാം പൂർത്തിയാക്കിയിട്ട് മാത്രമേ അന്തിമ വിജ്ഞാപനമെന്ന് ഭൂമി ഏറ്റെടുക്കൽ പ്രഖ്യാപനം വരു. ഭൂമിയുടെ വില, നഷ്ടപരിഹാരം, പുനരധിവാസം, വ്യാപാരികൾക്കുള്ള പാക്കേജ്, തൊഴിലാളികൾക്കുള്ള പാക്കേജ്, ഭാവിയിലെ റോഡുപയോഗത്തിനുള്ള വ്യവസ്ഥകൾ, സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ, റോഡ് ഉപയോഗത്തിനുള്ള ടോൾ, വ്യാപാര സ്ഥാപനങ്ങൾക്കുള്ള യൂസർ ഫീ തുടങ്ങി ഭാവിയിലെ ആകാശക്കോടാലി വരെ ഇതുവരെ സർക്കാരോ പൊതുമരാമത്ത് വകുപ്പോ പ്രഖ്യാപിച്ചിട്ടില്ല. ആവേശക്കമ്മിറ്റിക്കാർ ആരും ഒന്നും മിണ്ടുന്നില്ല. കാരണം ലളിതം. ഇതിനെപ്പറ്റി കരാറുകാരനും പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചവർക്കും മാത്രമേ അറിയൂ. അതവർ സത്യസന്ധമായി ആരോടും പറയില്ല.രേഖാമൂലം വ്യവസ്ഥയും ചെയ്തിട്ടില്ല. സ്ഥലത്തെ പഞ്ചായത്തംഗം മുതൽ എം എൽ എ യ്ക്കും എ പി വരെ ആർക്കും ഇതിൻ്റെ പിന്നിലെ ഗുട്ടൻസ് അറിയില്ല. അതു കൊണ്ട് ജനപ്രതിനിധികൾ മാത്രമല്ല ജനങ്ങളും ചിന്തിച്ചു തുടങ്ങുക.
ഇപ്പോൾ ഇറങ്ങിയത് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്ക് വേണ്ടിയുള്ള അനുമതി മാത്രമാണ്. ഈ ഉത്തരവ് ഇറങ്ങിയതുകൊണ്ട് ഭൂമി ഏറ്റെടുക്കണമെന്നോ റോഡ് പണിയണമെന്നോ പോലും തീരുമാനിക്കാനാകില്ല.
Has the process of acquiring land for the 4th row begun? Has it begun? No? No? Has it begun?